Sunday, December 6, 2009

കാണാമറയത്ത്...

ഐഡന്റിറ്റി കാര്‍ഡ് വരുന്നതിനു മുമ്പുള്ള ഒരു ഇലക്ഷന്‍ കാലം. നാട്ടിലെ യു.പി.സ്കൂളാണ്‌ ബൂത്ത്. രണ്ട് പ്രധാന പാര്‍ട്ടികള്‍ക്കും തുല്യ ശക്തിയുള്ള പ്രദേശമാണ്. എങ്കിലും ഒരു ഗ്യാപ്പ് കിട്ടിയാല്‍ രണ്ട് പാര്‍ട്ടിക്കാരും കള്ള വോട്ട് ചെയ്യും. അതു കൊണ്ട് ബൂത്ത് ഏജന്റുമാര്‍ വളരെ അലര്‍ട്ട് ആയിരിക്കും. ഏജന്റുമാര്‍ അമേരിക്കയും താലിബാനും പൊലെയായത് കൊണ്ട് ബൂത്തില്‍ വാക്കേറ്റവും ഉന്തും തള്ളും പതിവാണ്‌.

രമേശനാണ്‌ ഒരു പാര്‍ട്ടിയുടെ ഏജന്റ്. പോളിങ്ങ് ബൂത്തില്‍ വളരെ കര്‍ക്കശക്കാരനും പിടിവാശിക്കാര നുമാണ്‌ രമേശന്‍. യാതൊരു വിട്ടു വീഴ്ചയ്ക്കും നില്‍ക്കില്ല. മറ്റേ പാര്‍ട്ടിക്കാരുടെ ഒരു ഉള്‍ട്ട പരിപാടിയും രമേശന്റെയടുത്ത് ചെലവാകില്ല. നാട്ടിലുള്ള എല്ലാവരുടേയും ഡീറ്റെയില്‍സ് രമേശന്റെ കൈയ്യിലുണ്ട്. നാട്ടിലെ ഏതു വീട്ടിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാവുന്നത്ര സ്വാതന്ത്ര്യവും കക്ഷിക്കുണ്ട്. അതു കൊണ്ടാവാം രമേശന്‌ ചില വീടുകളില്‍ എന്തൊക്കെയോ ചുറ്റിക്കളിയുണ്ടെന്ന് ജെലസി പീപ്പിള്‍സ് പറയുന്നുണ്ട്. ആരോപണമില്ലെങ്കില്‍ പിന്നെന്ത് പൊതു പ്രവര്‍ത്തനം! ഈ മോഡേണ്‍ കാലത്ത് അതിലൊന്നും വലിയ കാര്യമില്ലല്ലോ. ബ്ലോഗില്‍ രണ്ട് കഥകള്‍ പെണ്ണുങ്ങളെപ്പറ്റി എഴുതിയാല്‍ അശ്ലീലമെന്ന് ചിലര്‍ ആരോപിക്കാറുണ്ടല്ലോ. അത്രേള്ളു.

പ്രത്യേകിച്ചൊരു പ്രശ്നവുമില്ലാതെ വോട്ടെടുപ്പ് തുടരുകയായിരുന്നു. ഉച്ച കഴിഞ്ഞു. അപ്പോഴാണ്‌ നീല സാരിയും ബ്ലൌസും ധരിച്ച ഒരു സ്ത്രീ വോട്ട് ചെയ്യാന്‍ എത്തിയത്. അവള്‍ ആദ്യത്തെ ഉദ്യോഗസ്ഥന്‌ സ്ലിപ്പ് കൊടുത്തു. അയാള്‍ ഉറക്കെ വായിച്ചു. "അറുന്നൂറ്റി നാല്‍പ്പത്തിയഞ്ച്... പുതിയ പുരയില്‍ സരസു..." വോട്ടേഴ്സ് ലിസ്റ്റ് മാര്‍ക്ക് ചെയ്യുകയായിരുന്ന രമേശന്‍ പെട്ടെന്ന്‌ ഒരു പുഞ്ചിരിയോടെ തല ഉയര്‍ത്തി. അവന്റെ കവിളുകള്‍ തക്കാളി പോലെ ചുവന്നിരുന്നു.

വോട്ട് ചെയ്യാന്‍ വന്ന സ്ത്രീയെ കണ്ട രമേശന്റെ മുഖം കറുത്തു. അവന്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ പറഞ്ഞു. "ഇതു സരസുവല്ല.." എല്ലാവരും രമേശന്റെ ഒച്ച കേട്ട് ഞെട്ടി. ഞാന്‍ തന്നെയാണ്‌ സരസു എന്നു വന്ന സ്ത്രീ വിളിച്ച് പറഞ്ഞു. രമേശന്‍ വിട്ടില്ല. മറ്റേ പാര്‍ട്ടിക്കാരും സ്ത്രീയുടെ ഭാഗം ചേര്‍ന്ന് തര്‍ക്കിക്കാന്‍ തുടങ്ങി. ഒച്ചപ്പാട് കേട്ട് പ്രവര്‍ത്തകര്‍ പുറത്ത് തടിച്ച്കൂടി.

രമേശന്‍ ഭ്രാന്തെടുത്തത് പോലെ “ഇത് സരസു അല്ല.. കള്ള വോട്ട് ചെയ്യാന്‍ വന്നിന്..” എന്നൊക്കെ ഉറക്കെ പറഞ്ഞ് തര്‍ക്കിക്കുന്നുണ്ട്. മറ്റേ ഏജന്റും വന്ന സ്ത്രീയും അതിനെ എതിര്‍ത്തും പറയുന്നു. പോളിങ്ങ് ഉദ്യോഗസ്ഥന്മാര്‍ രണ്ടു കൂട്ടരേയും ശാന്തരാക്കാന്‍ ആവുന്നത് ശ്രമിച്ചു. സംഗതി കയ്യാങ്കളിയിലെത്തുമെന്നു തോന്നിച്ചു.

അപ്പോള്‍ പോളിംഗ് ഓഫീസര്‍ രമേശനോട് ചോദിച്ചു. "ഇതു സരസു അല്ല എന്ന്‌ നിങ്ങള്‍ക്ക് എന്താണിത്ര ഉറപ്പ്? വല്ല തെളിവുമുണ്ടോ...?"

ഉടനെ രമേശന്‍ ആവേശത്തില്‍, "സരസുവിന്റെ വലത്തേ തുടയില്‍ ഒരു കറുത്ത മറുകുണ്ട്."

Wednesday, November 25, 2009

കിളിമാനം

ബസ്സ് പണിക്കാര്‍ നാട്ടിന്‍പുറങ്ങളിലെ ഗ്ലാമര്‍ താരങ്ങളാണ്. ഗള്‍ഫുകാരേക്കാള്‍ വെയ്റ്റാണിവര്‍ക്ക്. ഇവരോട് സൌഹൃദം കൂടാനും കല്യാണത്തിനും കുടിയലിനുമൊക്കെ ക്ഷണിക്കുവാനും എല്ലാവര്‍ക്കും ആവേശമാണ്. ആഘോഷ വീടുകളിലൊക്കെ ആളുകളെല്ലാം ഇവരുടെ ചുറ്റും ആയിരിക്കും. "ദാ.. ബസ്സുകാര് വന്നിട്ടുണ്ട്... അവര്‍ക്ക് വേഗം ചോറു കൊടുക്ക്.." എന്നും പറഞ്ഞ് വീട്ടുകാര് ഓടി നടക്കുന്നത് കാണാം. ഇവരെത്തിയാല്‍ എല്ലാവരുടേയും ശ്രദ്ധ പിന്നെ അങ്ങോട്ടാവും. ലേഡീസിന്റെ കാര്യം പ്രത്യേകം പറയാനുമില്ല. കരിമഷിയിട്ട മിസ്സൈലുകളും ലിപ്സ്റ്റിക്കിട്ട മെസ്സേജുകളും അവരുടെ ചുറ്റും കറങ്ങി നടക്കും.

ബസ്സ് പണിക്കാരെ ലീവിനു കണ്ടാല്‍ എല്ലാവരും ഇങ്ങനെ ചോദിക്കുന്നത് കേള്‍ക്കാം. "എപ്പാ ഇറങ്ങിയെ..?" കേട്ടാല്‍ വിമാനത്തില്‍ നിന്നും ഇറങ്ങിയതാണെന്നു തോന്നും. നാട്ടിലെ പ്രണയ നായകന്‍മാര്‍ കൂടിയാണ് ബസ്സ് പണിക്കാര്‍. അതില്‍ തന്നെ ഡ്രൈവര്‍മാരായിരിക്കും കോടിപതികള്‍. ടിക്കറ്റില്‍ ഐലവ്യു എന്നെഴുതിക്കൊടുത്ത് പ്രണയം തുടങ്ങുന്നവരാണ് കണ്ടക്റ്റര്‍മാര്‍. തനിക്ക് തോന്നുന്ന ആളെ കയറ്റാന്‍ വേണ്ടി എവിടെ വെച്ച് എപ്പോഴും മണി മുട്ടാന്‍ റെഡിയാണ് ക്ലീനര്‍മാര്‍. ബസ്സോടുന്ന റൂട്ടിലെ ഓരോ സ്റ്റോപ്പിലും ഇവര്‍ക്ക് ലൈനുണ്ടായിരിക്കും. ഓരോ ബസ്സ് സ്റ്റോപ്പിലുമുള്ള ലൈനുകള്‍ക്ക് പുറമേ ഇവരില്‍ ചിലര്‍ക്ക് ബസ്സ് ഹാള്‍ട്ട് ചെയ്യുന്നിടത്ത് രാത്രി സംബന്ധവും ഉണ്ടാകാറുണ്ട്.

കണ്ണൂര്‍ ആശുപത്രി - കണ്ണാടിപ്പറമ്പ റൂട്ടില്‍ ഓടുന്ന വസന്ത ബസ്സിലെ ക്ലീനറാണ് കുട്ടന്‍. ഇരുപത്തിരണ്ട് വയസ്സ്, വെളുത്ത നിറം, മെലിഞ്ഞ ശരീരം. കരിഓയിലില്‍ വീണ ചാണകപ്പുഴുവിനെ പോലത്തെ കട്ടി മീശ. നെറ്റിയില്‍ ബുള്‍സ് ഐ പോലൊരു വശീകരണപ്പൊട്ട്. വലത്തെ കൈയ്യില്‍ നാലിഞ്ച് വീതിയില്‍ കറുത്ത് നരച്ച ചരട്. മാര്‍ബ്ബിള്‍ പോലെ തേച്ച് മിനുക്കിയ പ്രീമിയര്‍ റബ്ബര്‍ ചെരുപ്പ്. മുടി പിറകോട്ട് ചീകിയൊതുക്കി കുറച്ച് ഭാഗം തൂക്കണാംകുരുവിയുടെ കൂടു പോലെ നെറ്റിയിലേക്ക് ഇട്ടിരിക്കും. ഇടയ്ക്കിടയ്ക്ക് മുടിയും മീശയും ചീകി, കുരുവിക്കൂട് വലിച്ച് തൂക്കമൊപ്പിക്കും.

പത്താം ക്ലാസ്സില്‍ തോറ്റതിന് ശേഷം ബസ്സ് കഴുകാന്‍ പോയി, ഇടയ്ക്ക് മെയിന്‍ ക്ലീനര്‍ ലീവാകുമ്പോള്‍ മണി മുട്ടാന്‍ പോയി അങ്ങനെ സ്ഥിരമായതാണ് കുട്ടന്‍. ജോലി കിട്ടിയപ്പോള്‍ കൈയ്യില്‍ കാശു വന്നു, സ്റ്റൈല്‍ വന്നു, സംസാരത്തില്‍ ഭാഷയും, ബാസ്സും വന്നു, സപ്പോര്‍ട്ടെഡ് ബൈ ലേഡി ആന്റ് ടോഡി കേസ്കെട്ട്സ്.

ബസ്സുകാരു തമ്മില്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന അടിപിടി കുട്ടന്‍ ഇങ്ങനെയാണ് വിവരിക്കുക. "എന്റെ ടൈം പന്ത്രണ്ടേ മുപ്പത്തിയൊന്നിനാണ്. ഓന്റേത് പന്ത്രണ്ടേ നാല്‍പ്പതിനും. ഒരു ദിവസം ഞാന്‍ പന്ത്രണ്ടേ മുപ്പതിയൊമ്പതിനു സ്റ്റാന്റിന്ന് വണ്ടിയെടുത്തു. ഓന്‍ എന്നോട് കളിക്കാന്‍ ബന്ന്.. ഞാന്‍ പുതിയതെരൂന്ന് ഓന്റെ മുറിയത്തനെ ഇട്ട് നല്ലോണം എളക്കിക്കൊടുത്ത്... നമ്മളോടാ കളി...?" ബസ്സ് പണിക്കാരുടെ സംസാരത്തിന്റെ ഒരു സാമ്പിള്‍ ടെക്സ്റ്റ് കൂടിയാണിത്.

ലീവില്‍ ഇറങ്ങിയാലും ബസ്സിന്റെ കാര്യത്തില്‍ കുട്ടന്‍ ശ്രദ്ധാലുവാണ്. രാവിലെയും വൈകുന്നേരവും കോളേജുള്ള ദിവസങ്ങളില്‍ വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പില്‍ പോയി നില്‍ക്കും. ബസ്സുകള്‍ നിര്‍ത്തിയാല്‍ ഡ്രൈവറുടെ ഡോറും പിടിച്ച് റോഡില്‍ നിന്ന് വളരെ സീരിയസ്സായി സംസാരിക്കുന്നുണ്ടാകും. തൊട്ടുമുന്നില്‍ പോയ ബസ്സിനെപ്പറ്റിയുള്ള സമയവിവരം പറഞ്ഞ് കൊടുക്കാനെന്നാണ് വെപ്പ്. പക്ഷേ, ബസ്സിലെ പെണ്‍കുട്ടികളെ കളറടിക്കലാണ് കുട്ടന്റെ ഹിഡണ്‍ അജണ്ട. സംസാരിക്കുന്നത് ഡ്രൈവറോടാണെങ്കിലും മനസ്സും ശരീരവും ഹൃദയവും ലക്ഷ്യവും പിറകിലെ വര്‍ണ്ണക്കിളികളിലായിരിക്കും.

ലീവിലായിരുന്ന ഒരു ദിവസം ഉച്ചയ്ക്ക് കുട്ടന്‍ വീട്ടില്‍ കിടന്ന് ഉറങ്ങിപ്പോയി. ഉറക്കമെഴുന്നേറ്റപ്പോള്‍ നാലു മണി. ബസ്സ് വരാറായി. വിമന്‍സ് കോളേജില്‍ നിന്നുള്ള കുളിരുകളൊക്കെ അതിലാണ് വരുന്നത്. കുട്ടന്‍ വേഗം മുഖം കഴുകി കണ്ണാടി നോക്കി കുരുവിക്കൂടൊക്കെ പിടിച്ച് റെഡിയാക്കി. ഡ്രെസ്സിടാന്‍ നോക്കിയപ്പോള്‍ അണ്ടര്‍വെയര്‍ കാണുന്നില്ല. അതും പരതി നടന്നാല്‍ ബസ്സ് അതിന്റെ പാട്ടിനു പോകും. അത് ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യവും നാല്‍പ്പത്തിയേഴില്‍ കിട്ടിയിട്ടുണ്ടല്ലോ. എന്നും കരുതി സമാധാനിച്ച് ഷര്‍ട്ടും ലുങ്കിയുമിട്ട് വിത്തൌട്ടായി കുട്ടന്‍ ബസ്സ് സ്റ്റോപ്പിലേക്ക് വെച്ച് പിടിപ്പിച്ചു.

ബസ് സ്റ്റോപ്പിലെ രണ്ട് ബസ്സ് ഷെല്‍ട്ടറിലും ചെമ്മീന്‍ ചാകര പോലെ പെണ്‍പിള്ളേരുണ്ട്. കുട്ടന്‍ അവരുടെ അടുത്ത് പോയി നിന്നു മൊബൈല്‍ എടുത്ത് ഒന്ന് രണ്ട് ചങ്ങാതിമാരെ വിളിച്ച് "നീ ഏട്യാ ഉള്ളത്...? ഞാന്‍ എറങ്ങീറ്റാ ഉള്ളത്.. രണ്ട് ദിവസം കയിഞ്ഞ് കേരണം.." എന്നൊക്കെ സംസാരിച്ച് കൊണ്ട് നിന്നു. അപ്പോഴേക്കും ബസ്സ് വന്നു.

കുട്ടന്‍ ഡോറും പിടിച്ച് ഡ്രൈവര്‍ ജയേട്ടനുമായി സംസാരിക്കാന്‍ തുടങ്ങി. ഇടയ്ക്ക് കാലു കൊണ്ട് കോഴി ചികയുന്നത് പോലെ വെറുതെ റോഡില്‍ വരയുന്നുമുണ്ട്. അപ്പോഴാണ് ഒരു ബൈക്കില്‍ രണ്ട് ചെറുപ്പക്കാര്‍ ഹൈ സ്പീഡില്‍ വന്നത്. വീതി കുറഞ്ഞ റോഡ് ആയതിനാല്‍ ബസ്സിനും കുട്ടന്‍ നിന്നതിനു ശേഷമുള്ള ഭാഗത്ത് കൂടി ബൈക്കിന് കഷ്ടിച്ച് പോകാനുള്ള സ്ഥലമേയുള്ളു. ചെറുപ്പക്കാരു പിള്ളേരല്ലേ അവര് ഹൈസ്പീഡില്‍ കുട്ടനെ മുട്ടിയുരുമ്മി പറപ്പിച്ച് വിട്ടു. അതൊരു വല്ലാത്ത പോക്കാണെന്നു എല്ലാവരും സമ്മതിച്ചു. കാരണം,

ആ പോക്കില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ബാറില്‍ ഒരു സാധനം കുടുങ്ങിപ്പോയിരുന്നു. കുട്ടന്റെ ഡെസ്ക് ടോപ്പ് ഐറ്റംസ് മറക്കാനുള്ള ഏക തുണിയായ ലുങ്കി....! താന്‍ ഹാഫ് ആദിപാപം റോളിലാണെന്നു അറിഞ്ഞ കുട്ടന്‍ ഷര്‍ട്ട് വലിച്ച് താഴ്ത്തി അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കി. പക്ഷേ, ഇപ്പോഴത്തെ ഫാഷന്‍ കുട്ടി ഷര്‍ട്ട് അല്ലേ, ഭക്തജനങ്ങളൊക്കെ പുറത്ത് തന്നെ…

ബസ്സിലെയും ബസ് സ്റ്റോപ്പിലെയും പെണ്‍പിള്ളേരും ആളുകളുമൊക്കെ ഉപ്പുമാങ്ങ ഭരണിക്ക് ബ്ലൌസുടുപ്പിച്ചത് പോലെ നില്‍ക്കുന്ന കുട്ടനെ നോക്കി തലയറഞ്ഞ് ചിരിക്കാന്‍ തുടങ്ങി.

"ആട നിക്കടാ.. എന്റെ ലുങ്കി താടാ.." എന്നു പറഞ്ഞ് കുട്ടന്‍ ഒരു കൈ കൊണ്ട് മുന്നിലെ ആള്‍ക്കാരെയും, മറ്റേ കൈ കൊണ്ട് മിഡില്‍ ഈസ്റ്റും പൊത്തിപിടിച്ച് ബൈക്കിന്റെ പിറകെ ഓടി…